Friday, March 25, 2011

ഭ്രാന്തന്‍

ഓര്‍മ്മകള്‍ക്ക്‌ മരണമില്ല...
ഉണ്ടായിരുന്നെങ്കില്‍ അത്‌ ദ്രവിച്ചു തുടങ്ങിയ ശരീരമുപേക്ഷിച്ച്‌
ആത്മാവിന്റെ മൃദുലതയില്‍ പാറിനടന്നേനെ!
സ്‌ നേഹത്തിനു നിര്‍വചനങ്ങളില്ല...
ഉണ്ടായിരുന്നെങ്കില്‍ അത്‌ കടം വാങ്ങിയ മുഖമൂടിയുമണിഞ്ഞ്‌
എന്റെ നിദ്രക്ക്‌ ഭംഗം വരുത്തിയേനെ!
എനിക്കു നീയില്ലാതെ നിലനില്‍പ്പില്ല...
ഉണ്ടായിരുന്നെങ്കില്‍ എന്റെ മനസ്സ്‌ ജീവശ്വാസവും തേടി
നിന്റെ ഹൃദയതന്ത്രികള്‍ തേടാതിരുന്നേനെ!
ഇവിടെയെങ്ങും നന്മയില്ല...
ഉണ്ടായിരുന്നെങ്കില്‍ അതിന്റെ ശുഭ്രമായ മെഴുകുതിരിവെളിച്ചം
ക്രൂരതകളെ കെടുത്തിക്കളഞ്ഞേനെ!
എന്റെ അറിവുകള്‍ക്ക്‌ പൂര്‍ണ്ണതയില്ല...
ഉണ്ടായിരുന്നെങ്കില്‍ കാറ്റിന്റെ താളത്തിലും തിരകളുടെ ശ്രുതിയിലും
ഞാന്‍ സത്യത്തിന്റെ വിളക്കു തെളിച്ചേനെ!
എന്റെ ബുദ്ധിക്കു സ്ഥിരതയില്ല...
ഉണ്ടായിരുന്നെങ്കില്‍ ഓര്‍മ്മകളുടെ ശ്മശാനവും സ്‌ നേഹത്തിന്റെ അര്‍ത്ഥവും
അഹമെന്ന ഭാവവും തിന്മകളുടെ കരിവാളിപ്പും അസത്യതിന്റെ പ്രായോഗികതയുമെല്ലാം
എന്നേ കണ്ടുപിടിച്ചേനെ!
അതെ,എന്റെ ബുദ്ധിക്കു സ്ഥിരതയില്ല...
ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ അര്‍ത്ഥമില്ലാത്ത ജല്‍പനങ്ങളുമായി നിങ്ങളെ ബുദ്ധിമുട്ടിക്കാതെ..
ചോദ്യശരങ്ങള്‍ നിങ്ങള്‍ക്കു നേര്‍ക്കെറിയാതെ...
മനസ്സിന്റെ ചങ്ങല സ്‌ നേഹത്തിന്റെ തൂണുമായി ബന്ധിപ്പിച്ചു കൊണ്ട്‌...
ലോകസത്യങ്ങള്‍ അപ്രിയമെങ്കിലും അവ വിളിച്ചോതിക്കൊണ്ട്‌..
അങ്ങനെ...അങ്ങനെ!!!

കര്‍ണ്ണന്‍..

ചിന്തയുടെ കരിപുരണ്ട നിഴല്‍രേഖകളിലെങ്ങോ....
ഞാന്‍ അസ്തിത്വത്തിന്റെ ഉരുവം തേടിയലഞ്ഞിരുന്നു...
അതു കണ്ടിട്ടാവണം...
മനസ്സിന്റെ ഗര്‍ഭപാത്രത്തില്‍ പിന്നെയും ജന്മം കൊണ്ട
വിഷാദക്കുഞ്ഞുങ്ങള്‍ എന്നെ പരിഹസിച്ചതും ഒറ്റപ്പെടുത്തിയതും...
സ്വര്‍ണ്ണം കൊണ്ടു കണ്ണെഴുതി പറന്നു വന്ന ആഗ്രഹമെന്ന മൈനയാണു പറഞ്ഞത്‌...
മനസ്സില്‍ ബീജാവാപം ചെയ്ത ചിന്തയുടെ പ്രകാശത്തെക്കുറിച്ച്‌...
എന്റെ സൂര്യചൈതന്യത്തെക്കുറിച്ച്‌....
പക്ഷേ ഞാന്‍ അറിയുകയായിരുന്നു..
സ്നേഹമെനിക്ക്‌ അന്യമാകുന്നുവെന്നത്‌....
വെറുപ്പിന്റെ വെള്ളിനാണയങ്ങള്‍ എനിക്ക്‌ സമ്മാനിക്കപ്പെട്ടത്‌...
ഇരുട്ടിന്റെ കുരുക്ഷേത്രത്തില്‍ നീ വിജയിച്ചിടുന്നതും....
പക്ഷേ ഞാന്‍ അറിഞ്ഞിരുന്നില്ല...
ഏകാന്തതയുടെ സൂചിമുനകള്‍ എന്നില്‍ തറഞ്ഞു കയറിയിരുന്നത്‌....
എനിക്കു സ്വന്തമെന്നവകാശപ്പെടാവുന്ന,എന്റെ കവചകുണ്ഡലങ്ങള്‍..
ദുഖവും,അവഗണനയും,കണ്ണീരുണങ്ങിയ വറ്റിപ്പും....
അതും നീ ഇരന്നു വാങ്ങിയല്ലോ..
ഞാന്‍ സൂതപുത്രന്‍...
ബന്ധനങ്ങളില്ലാത്ത കടപ്പാടുകളുടെ തേരോട്ടുന്ന സൂതന്റെ ദത്തു പുത്രന്‍...
തെരുവോരങ്ങളില്‍..ചിന്തകളുടെ നോട്ടം ചെന്നെത്താത്ത
വിജന പല്‍സലങ്ങളില്‍ ഞാനലയുകയായിരുന്നു,
ബന്ധങ്ങളുടെ പുനര്‍ജ്ജനി തേടി...
സാന്ത്വനമെന്ന അംഗരാജ്യമെനിക്ക്‌ സ്വപ്നങ്ങളെന്ന പ്രജകളെ നല്‍കി..
അവിടെയും പരിഹാസത്തിന്റെ ദംഷ്ട്രകള്‍ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു...
വിഷാദരൂപികള്‍ ചിന്തയാകുന്ന പൈതൃകത്തെ പിളര്‍ന്ന്‌..
സഹനത്തിന്റെ പൂപ്പാടങ്ങളില്‍ വിഷം തുപ്പിയിരുന്നു...
ഒടുവില്‍,ജീവനത്തിന്റെ തേര്‌ ഓര്‍മകളുടെ സ്വാര്‍ത്ഥതയിലുടക്കുമ്പോള്‍..
പിറവിയുടെ ശാപത്തില്‍ നിന്ന്‌ മരണത്തിന്റെ മോക്ഷവുമായി....
കാരുണ്യത്തിന്റെ അസ്ത്രവും കാത്ത്‌...
ഞാന്‍ സൂര്യപുത്രന്‍!!!!!!

എന്റെ മഴക്കൂട്ടുകാരിക്ക്‌....

സ്‌നേഹാ...
അതെ..അതു തന്നെയാണവളുടെ പേര്‌..എന്റെ ഓര്‍മകളില്‍ അതു വ്യക്തമായി കോറിയിട്ടിട്ടുണ്ട്‌..അവളെ നിങ്ങള്‍ക്കറിയില്ലല്ലോ..
എങ്ങനെ അറിയാന്‍ എന്നായിരിക്കും..ശരിയാണ്‌..മഴമേഘങ്ങളെ മാത്രം സ്‌നേഹിച്ച്‌..മഴനൂലുകള്‍ കൊണ്ടു സ്വപ്നങ്ങള്‍ നെയ്ത്‌..മഴയിലലിഞ്ഞ്‌ അങ്ങനെ അങ്ങനെ..
എന്റെ ഓര്‍മകളില്‍ പുതു മണ്ണിന്റെ ഗന്ധമുയരുകയാണ്‌..
അവള്‍ക്കു സ്‌നേഹത്തിന്റെ നിറമാണ്‌..അല്ല സ്‌നേഹത്തിനു നിറമുണ്ടോ?
കുട്ടിക്കാലത്തു സ്‌നേഹത്തിനു മയില്‍പീലിയുടെ നിറമായിരുന്നു..ആകാശം കാണാതെ പുസ്തകത്താളുകള്‍ക്കിടയില്‍ ഒതുങ്ങിക്കൂടുന്ന മയില്‍പ്പീലി..സ്വാതന്ത്ര്യത്തിന്റെ ചിറകുകള്‍
ഒന്നൊന്നായി പൊഴിച്ചു ഒടുവില്‍ സ്വയം ഇല്ലാതാകുന്ന മയില്‍പീലി..
വര്‍ണ്ണങ്ങള്‍ സ്വപ്നം കണ്ടു നടന്ന ബാല്യ കാലത്തിനൊടുവില്‍ സ്‌നേഹം ഇളം റോസ്‌ നിറത്തിലാണെന്നു ഞാന്‍ കണ്ടെത്തി..അങ്ങനെ റോസാപുഷ്പങ്ങളെ ഞാന്‍ സ്‌നേഹമെന്നു വിളിച്ചു..
കൗമാരത്തിലേക്കു കടക്കുമ്പോള്‍ എനിക്കു സ്‌നേഹമെന്നതു കടും ചുവപ്പായി മാറി..
രക്തതുള്ളികള്‍ അക്ഷരങ്ങള്‍ക്കു ജീവന്‍ പകരുന്ന പ്രേമലേഖനങ്ങളിലെ കാമുകരെ ഞാനുമായി പലവട്ടം മാറ്റിവെച്ചു നോക്കി..
യൗവനത്തില്‍ യുക്തിവാദത്തിന്റെ പ്രയോക്താവായി വിരാജിക്കുമ്പോള്‍ സ്‌നേഹമെന്നതെനിക്കു കറുത്ത നിറമായിരുന്നു..ഇരുണ്ട മുറികളേയും ഇടുങ്ങിയ കോണുകളേയും ഞാന്‍ സ്‌നേഹിച്ചു
തുടങ്ങി..അവ പകര്‍ന്നു നല്‍കിയ ലഹരിയില്‍ ഞാന്‍ പുളകം കൊണ്ടു..
എന്നിലെ കവിഭാവനയുടെ ചുവരെഴുത്തുകളില്‍ സ്‌നേഹത്തെ വര്‍ണിച്ചിരുന്നത്‌ വെളുത്ത നിറത്താലായിരുന്നു..ശാന്തിയുടെ,സമാധാനത്തിന്റെ, സ്‌നേഹതിന്റെ നിറം...
അനാമിക പറയുന്നതു നേരു തന്നെ..എന്റെ കഥകളിലെ നായിക എന്നും ഇങ്ങനെയാണ്‌..അവളുടെ ഭാഷയില്‍ മഴയോടോ വെയിലിനോടോ ഒത്തിരി ക്രെയ്‌സ്‌ ഉള്ള ഒരു എക്സെന്റ്രിക്‌ ക്യാരക്റ്റര്‍..
അവള്‍ക്കു മഴയെ എന്നും വെറുപ്പായിരുന്നു..അതു കൊണ്ടാണല്ലൊ അവള്‍ പറയുന്നത്‌...നശിച്ച മഴ..നനഞ്ഞ മഴ എന്നെല്ലാം..പിന്നെയും എന്തൊക്കെയൊ..
പക്ഷെ അവള്‍ക്കറിയില്ല എന്റെ സ്‌നേഹയെ..എനിക്കവളൊടുള്ള അചഞ്ചലമായ സ്‌നേഹത്തെ..അവളെനിക്കേകിയ സ്‌നേഹത്തിന്റെ നിര്‍വചനത്തെ..
പിന്നെ അവളെനിക്കു പറഞ്ഞു തന്നിട്ടുള്ള മഴയുടെ സംഗീതത്തെ..ഞങ്ങളുടെ രഹസ്യ നിമിഷങ്ങളെ......
ഇന്നും മഴ വരുമ്പോള്‍ ഞാന്‍ പുറത്തിറങ്ങി നില്‍ക്കാറുണ്ട്‌...മഴയോടൊപ്പം അലിഞ്ഞു വരുന്ന എന്റെ സ്‌നേഹയെ തേടി..
ഒരു പക്ഷേ ഇനിയൊരിക്കലും അവള്‍ വരില്ല എന്ന തിരിച്ചറിവുണ്ടായിട്ടു കൂടി..

എന്റെ മനസ്സില്‍ ആര്‍ത്താര്‍ത്തു പെയ്യുന്ന ഈ മഴയെ...എന്റെ സ്‌നേഹാ..ഞാന്‍ നിനക്കായി സമര്‍പ്പിക്കുന്നു...